Sunday, August 2, 2009

ഞാൻ ചെറായിൽ.

ബ്ലോഗിങ്ങ് ചരിത്രത്തിന്റെ ഗതിതന്നെ മാറ്റി പുത്തൻചരിത്രം 915.9 ലിപികളിൽ ചെറായി കടപ്പുത്തെ മണൽതരികളിൽ കൊത്തിവരക്കപ്പെട്ടു ജൂലായ് 26 ന് (അന്നല്ലേ). ചെറായി മീറ്റിനെപറ്റി കുമു കുമാന്ന് പോസ്റ്റുകൾ വന്നുകൊണ്ടിരിക്കുന്നു. ഏതായാലും ഇച്ചിരി ശമനം ആയെന്ന് തോന്നുന്നു...മഴക്കെയ്. മീറ്റിൽ പങ്കെടുക്കണം എന്നോരാഗ്രഹം മനസ്സിലുണ്ടായിരുന്നത് മറച്ചുവെക്കുന്നില്ല. മൈലുകൾക്കപ്പുറത്തിരുന്ന് അക്ഷരങ്ങളെ സൌഹൃദങ്ങളാക്കുന്നവർ ഒരുവേള ഒരുമിക്കുന്നത് ചില്ലറക്കാര്യമായി ഞാൻ കരുതിയിട്ടില്ല.


മീറ്റിനാഴ്ച്ചകൾക്ക് മുൻപ് നമ്മുടെ ഹൻലല്ലത്തുമായി നടന്ന ചാറ്റിലാണ് എന്ത് കൊണ്ട് എനിക്കും ഒന്ന് മീറ്റിക്കൂടാ എന്ന് ആദ്യമായി തോന്നിയത്. (എന്ത് കൊണ്ട് ഒന്ന് ബ്ലോഗിക്കൂടാ എന്ന് തോന്നിയത് തന്നെ എവിടെയും എത്തിയില്ല)‌ തോന്നലുകൾക്ക് പിന്നോടിയായി തോന്നലുകൾ, കിനാവുകൾ നോമ്പരങ്ങൾ എക്സട്രാ... അതായത് ലീവ് അപ്പ്ലിക്കേഷൻ, അപ്പ്രൂവൽ, കിട്ടിയില്ലെങ്കിൽ യാചന പിന്നെ ടിക്കറ്റ് റിസർവേഷൻ , റീ-എൻ ട്രീ വിസ പുതിയ പാന്റ് , സോക്സ്, വല്ലുമ്മാക്ക് ടോർച്ച് ലൈറ്റ് അങ്ങനെ എന്റെ മനസ്സ് ആകെ കലുഷിതമായി. “ചെറായി...ചെറായി മീറ്റ്“ എന്ന് പിച്ചും പേയും ഉറക്കത്തിൽ പറഞ്ഞൂന്ന് പറഞ്ഞ് കെട്ട്യോള് ചോദിച്ചു “ എവിടെയാ ങ്ങക്ക് ചേറായത്” യഥാർഥം പറഞ്ഞപ്പോൾ. “ങ്ങളാരട് മീറ്റാൻ, ന്നോട് മീറ്റ്യാപ്പോരെ.. നാലക്ഷരം മര്യാദക്ക് ബായിക്കാൻ കയ്യാത്ത ങ്ങളാണോ മീറ്റാൻ പോണത്. പണ്ട് അവളനിക്ക് തന്ന ലവ് ലെറ്റർ അവളെക്കൊണ്ടുതന്നെ ഞാൻ വായിപ്പിക്കാറായിരുന്നു പതിവ്.. സ്വായം വായിച്ചാൽ എന്തെങ്കിലും മനസ്സിലാവണ്ടേ..!


ഞാൻ ആര്? ഞാൻ മീറ്റാൻ പോയാൽ എന്ത് സംഭവിക്കും? “ഫ” ഭ” എന്നിവ ചേർത്ത് കെട്ടി തൊട്ടിലില്ലാതെ എന്നെ ആട്ടുമോ? എന്നിങ്ങനെ ചില ചോദ്യങ്ങൾക്ക് ഉത്തരം തേടി ഞാൻ അലഞ്ഞു. ചോറും കഞ്ഞിയും വേണ്ടാതായി. പകരം ബിരിയാണികൊണ്ട് പശിയടച്ചു. ചുരുക്കി പറഞ്ഞാൽ എല്ലാത്തിനോടും ഒരു മടുപ്പ്. സൌദിയിൽ എങ്ങോട്ടു തിരിഞ്ഞാലും ഒരൊറ്റ പരസ്യമേയുള്ളൂ... അൽമറായി തൈര്...ഇവനല്ലേ തൈര്! പക്ഷേ എന്റെ കണ്ണുകൾ അവ വായിക്കുന്നത് “ചെറായി മീറ്റ്...ഇവനല്ലേ മീറ്റ്” എന്നു വരെ ആയി കാര്യങ്ങൾ. ഒടുവിൽ ഞാൻ തീരുമാനിച്ചു...മീറ്റാൻ പോകാം.

എന്തേ എനിക്ക് സൌന്ദര്യമില്ലേ...അന്തസില്ലേ...പഠിപ്പില്ലേ....ഒന്നുമില്ലെങ്കിലും നാലു പോസ്റ്റെങ്കിലും ഇട്ടില്ലേ....!. ബ്ലോഗിലെ മഹാരഥന്മാരെയൊക്കെ കാണാമല്ലോ എന്നോർത്ത് എനിക്ക് സന്തോഷം തോന്നി. ചിലരിൽ നിന്നൊക്കെ എനിക്ക് ഓട്ടോഗ്രാഫ് വാങ്ങണം, കൂടെ നിന്ന് ഫോട്ടോയെടുക്കണം (കൂടെ നിർത്തിയാൽ) എങ്ങനെ ഒരു നല്ല മികച്ച ബ്ലോഗറാകാം എന്ന് അവരെ കണ്ടു ചോദിച്ചു മനസ്സിലാക്കണം. പറ്റിയാൽ എല്ലാവർക്കും എന്റെ വക ഒരോ ചായയെങ്കിലും മേടിച്ചു കൊടുക്കണം എന്നൊക്കെ വിചാരിച്ച് ഹർഷപുളകിതകുഞ്ചിതനായി ഞാൻ ഉറങ്ങാൻ കിടന്നു.


ജൂലായ് 26 പുലർച്ച 10 മണി.......ഒരു ഓട്ടോ ഇരമ്പി പാഞ്ഞു.......മീറ്റ് നടക്കുന്ന റിസോട്ടിലേക്ക്. പെടുന്നനെ എതിരെ വന്ന ഒരു പാണ്ടിലോറിക്ക് സൈഡ് കൊടുക്കാൻ മൈക്കൽ ഷുമാക്കറെ പ്പോലെ ഗ്ലോറിഫൈഡ് ഡ്രൈവറെന്ന ഭാവത്തിൽ നമ്മുടെ ഒട്ടോക്കാരൻ തന്റെ വിമാ(ഹ)നം ഒരൊറ്റ വെട്ടിക്കൽ. പഞ്ചായത്ത് ഓടിൽ നിന്നും എന്നെ പോക്കിയെടുക്കുമ്പോൾ എനിക്ക് ഓർമ്മയുണ്ടായിരുന്നോ എന്നെനിക്കോർമ്മയില്ല. ഓർമ്മ കിട്ടിയപ്പോൾ ആശുപത്രി കിടക്കയിലാവും എന്ന് വിചാരിച്ച് നഴ്സിനെ തിരഞ്ഞു. പക്ഷേ കണ്ടില്ല പകരം കെട്ട്യോൾ ആർത്ത് ചിരിക്കുന്നതാണ് കണ്ടത്. നടന്നത് സ്വപ്നമാണെന്ന് തിരിച്ചറിയാൻ ഭാര്യ ലൈറ്റിടുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. എന്റെ ചെറായി സ്വപ്നം അതോടെ അവസാനിച്ചു.


ചെറായി മീറ്റ് സംഘടിപ്പിച്ചവർക്കും, അതിൽ പങ്കെടുത്ത് കൊണ്ട് മീറ്റ് വിജയിപ്പിച്ചവർക്കും ഈ വൈകിയ വേളയിൽ എന്റെ എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.

Saturday, June 6, 2009

ബാല്യകാല ചിന്തകൾ -1


ബാല്യം....അതിനെ നിർവ്വചിക്കാൻ മാത്രം മലയാളപരിജ്ഞാനം എന്റെ സാഹിത്യഭണ്ഡാര നിഘണ്ടുവിൽ ഇല്ല. കാലം തട്ടിപ്പറിച്ച് കൊണ്ടുപോയ ആ നല്ല ദിനങ്ങളിൽ നിന്നും ഞാൻ കൊത്തിപ്പറിച്ചെടുത്ത ഓർമ്മകളുടെ ഒരേട് ഇവിടെ സമർപ്പിക്കുന്നു... ..ബാല്യത്തിന്റെ നിർവ്വചനത്തിനു പകരമായി!!

കുട്ടിക്കാലത്തിന്റെ അരപങ്കും ഞാൻ ചിലവഴിച്ചത് ഉമ്മവീട്ടിലായിരുന്നു. “ടാ..ടാ...ബേഗം നീച്ച്.. അനക്ക് മദ്രസേക്ക് പോണ്ടേ..നീച്ച്..നീച്ച്“!. വല്ല്യുമ്മയുടെ ഈ സ്ഥിരം പല്ലവിയോടെയാണു എന്റെ ഒരു ദിനം ആരംഭിക്കാറ് . അവിടുന്നങ്ങോട്ട് ആരൊക്കെയോ കെട്ടിപ്പടുത്ത അലിഘിതനിയമസംഹിതകൾ ചുറ്റുമതിൽ തീർത്ത ഒരു ദിനം കടന്ന് പോകുന്നു. മദ്രസയും സ്കൂളും കഴിഞ്ഞാൽ പിന്നെ ഏതോ ഓട്ട് കമ്പനിയിലെ സൈറൺ കേൾക്കുന്നത് വരെ വീട്ടുമുറ്റത്ത് തനിയെ നിൽക്കും! വിശ്രമ സ്ഥലത്തിന് തർക്കം കൂടുന്ന കാക്കകളുടെ കണക്കെടുത്ത്. ബാക്കി കലാപരിപാടികൾ തീരുന്നതിനു മുൻപേ ഒരോത്ത് കൂടി കേൾക്കാം.. “ നേരം പത്തരയായി..അനക്ക് ഒർങ്ങണ്ടേ..ടാ..” ! തീർന്നു...എന്റെ സംഭവബഹുലമായ ഒരു ബാല്യദിനം.!

മാസത്തിൽ രണ്ട് ദിനങ്ങൾ എനിക്ക് വലിയപെരുന്നാളായിരിക്കും. അന്നാണ് എന്റെ ഉപ്പാന്റെ നാട്ടിലേക്ക് ഉമ്മ വന്ന് എന്നെ കൂട്ടികൊണ്ട് പോവുക. ....നെല്പാടങ്ങളും, തെങ്ങിൻ തോപ്പുകളും, പുല്ലാനിക്കാടും, തോടും, കശുമാവിൻ തോട്ടങ്ങളും, ആടുകളും, പോത്ത്കളും,കുയിലുകളും, മരംകൊത്തികളും, അങ്ങനെ എല്ലാം കൊണ്ടും സമ്പുഷ്ടമായ..എന്റെ ഗ്രാമം. അവിടെ ആയാലോ... തോട്ടിൽ കുളിക്കാൻ പോകാം, ചൂണ്ടയിടാം, പുളിങ്ങമരത്തിന്റെ ഉച്ചിയിൽ കയറി അങ്ങാടി കാണാം, കള്ളനും പോലീസും കളിക്കാം, ഗോട്ടി കളിക്കാം, കുട്ടിയും കോലും കളിക്കാം, അങ്ങനെ സർവ്വവിധ സ്വാതന്ത്ര്യവും അനുഭവിക്കാം. മാസത്തിലെ ആ രണ്ട് ദിനങ്ങക്ക് വേണ്ടി പെരുമഴക്ക് കാത്തിരിക്കുന്ന വേഴാമ്പലിന്റെ ആർത്തിയോടെയാണു ഞാൻ ഇരിക്കാറ്. ഒടുവിൽ ആ രണ്ട് ദിനങ്ങൾ കൊഴിഞ്ഞ് പോയാൽ വേനലിൽ മഴ ചാറിയപ്പോൾ കിട്ടിയ ഒരു തുള്ളികൊണ്ട് ആത്മനിർവ്രതി അടയുന്ന വേഴാമ്പലിന്റെ പ്രതീകമാവും ഞാൻ ...!

വല്ല്യുമ്മയുടെ സ്നേഹശിക്ഷണത്തിൽ ബാല്യത്തിന്റെ പടവുകൾ കുത്തിപ്പിടിച്ച് കയറുന്നതിന് അനുപാതികമ‍ായി എന്നിലെ സ്വാതന്ത്ര്യമോഹവും ഒരു പിടി മുന്നാലെ തന്നെ കയറികൊണ്ടിരിന്നു. പഠനനിലവാരം താഴോട്ടെന്ന് പറയേണ്ടതില്ലല്ലോ. ഉറക്കത്തിൽ അറിഞ്ഞുകൊണ്ട് ഞെട്ടിയുണരൽ, ‘ഇച്ചുമ്മാനെ കാണണം’ എന്ന് ഉറക്കെ നിലവിളിക്കൽ എന്നിവ ഞാൻ ഒരു ശീലമാക്കി. ആയിടെക്ക് ഒരു നാൾ എന്റെ ‘ഗൾഫൂപ്പ’ വന്നെത്തി. കാര്യങ്ങളുടെ മലക്കം മറിച്ചിൽ പിന്നെ പെട്ടൊന്നായിരുന്നു. മകന്റെ പഠനശേഷിയെക്കുറിച്ച് വല്ല്യുമ്മക്ക് നല്ലതേ പറയാനുണ്ടായിരുന്നു. “ഓൻ നല്ലോണം പഠിച്ചും.. ജ്ജ് ബേജാറാകണ്ട..” . ഉപ്പാക്ക് തൃപതി വന്നില്ല. വിട്ടു നേരെ സുകൂളിലേക്ക്. പിന്നെ നടന്നതിനെക്കുറിച്ച് വല്ല്യ അറിവില്ല. ഏതായാലും ഉപ്പയുടെ സ്കൂൾ സന്ദർശനത്തിന്റെ ബാക്കിയെന്നോണം അന്ന് വൈകീട്ട് ഉപ്പ എന്നെയും കൂട്ടി മഞ്ചേരി അങ്ങാടിയിൽ പോയി. ബക്കറ്റ്, പാട്ട, കോതടി, പുതപ്പ് എന്നീ അല്ലറ ചില്ലറ സാധനങ്ങൾ ഉപ്പ വാങ്ങിക്കുമ്പോൾ എന്നിൽ സംശയങ്ങൾ തലപൊക്കി തുടങ്ങി. “ എന്തിനാ ഉപ്പാ ഇതൊക്കെ?” ....ഒന്ന് മടിച്ച് ഉപ്പ പറഞ്ഞു.. “ അന്നെ ഇഞ്ഞി ഇബടെ ഹോസ്റ്റലിൽ നിർത്താൻ പോകാണ്... ന്നാലേ ജ്ജ് ശരിക്ക് പഠിച്ചുള്ളൂന്നാ ഓര് പറേണത്..” ഉപ്പ നാട്ടിൽ വരുമ്പോൾ സ്വപ്നസാക്ഷാത്കാരത്തിന് ശരിക്കും ഒന്ന് മോങ്ങണമെന്ന് കരുതിയിരുന്ന ഞാൻ... മോങ്ങാനിരുന്നവന്റെ തലയിൽ തേങ്ങാക്കുല വീണതും പോര.. ഇടിമിന്നലുമേറ്റ പോലെ ശരിക്കുമങ്ങ് മോങ്ങിപ്പോയി.... അങ്ങനെ കൂട്ടക്കരച്ചിലുകൾ ഒക്കെ വൃഥാവിലാക്കി കൊണ്ട് ഞാൻ നായന്മാരുടെ താത്ക്കാലിക ദത്തുപുത്രനായി..എന്റെ ഒരു ഭാഗ്യേ...!

അവസാന പിടിവള്ളിയും അറ്റ ഞാൻ ഹോസ്റ്റലിൽ ഒരു വിധത്തിൽ ദിനങ്ങൾ തള്ളി നീക്കി കൊണ്ടിരുന്നു. കർശനചിട്ടകളും അതിലുപരി ഭക്ഷണരീതികളും അവിടെയും ജീവിതം ഒരു വഹ തന്നെ. ആത്മഹത്യയെ പറ്റി അന്ന് അറിവില്ലാത്തത് കൊണ്ട് അതിനെ പറ്റി ചിന്തിച്ചില്ല. നാട്ടിലെ കളിക്കൂട്ടുകാരെ ഓർത്ത് ഞാൻ വിതുമ്പി. വീട്ടുകാരെ ഓർക്കുമ്പോൾ ഞാൻ ഈർഷ്യ കൊണ്ടു..എന്നെ വേണ്ടാത്തോരെ എനിക്കും വേണ്ട... അങ്ങനെ എവിടെക്കൊയോ പറഞ്ഞ് കേട്ട ‘നാടുവിടൽ’ എന്ന അതിഭയങ്കര സംഗതിയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. ഒടുവിൽ ശക്തമായ ആ തീരുമാനം കൈകൊള്ളാൻ തന്നെ തീരുമാനിച്ചു. മഞ്ചേരീന്ന് മലപ്പുറത്തേക്ക് രാജ്യം വിടുക!! നാ‍ലാം ക്ലാസ്സുകാരന്റെ വലിയ ബുദ്ധിയിൽ ഇതിനപ്പുറം ഒരു പ്രശ്ന പരിഹാരമില്ലായിരുന്നു.

സ്കൂളിലെ എന്റെ അത്മസന്തതസഹചാരിയായിരുന്ന സംജാദ് എന്ന സുഹൃത്തുമൊത്ത് ഞാൻ മലപ്പുറത്തേക്ക് ‘രാജ്യം വിടൽ’ പദ്ധതി ആസൂത്രണം ചെയ്തു. സൂത്രധാരൻ സംജാദ് ആയത് കൊണ്ട് എനിക്ക് ഒട്ടും ഭയം ഉണ്ടായിരുന്നില്ല. കാരണം അവനെന്റെ ഹീറോ കം ഗൈഡ് ആയിരുന്നു. ഞങ്ങളുടെ ക്ലാസ്സിൽ എന്റെ നേരെ പിൻബെഞ്ചിലിരിക്കുന്ന ദിവ്യ എന്ന സുന്ദരിക്കുട്ടിയോട് എനിക്ക് തോന്നിയിരുന്ന എന്തോ ഒരു ‘ഇത്’ അവനാണ് ഒരു കത്തിലൂടെ അവളെ അറിയിച്ചത്. പക്ഷേ പ്രശനമായാൽ ഞാൻ രക്ഷപ്പെട്ടോട്ടെ എന്ന് കരുതിയോ അതോ മറ്റെന്തോ അവന്റെ പേർ തന്നെയാണു കത്തിൽ എഴുതിക്കൊടുത്തത്. അതോടെ അവനോടുള്ള അദരവു എനിക്ക് കൂടി എന്ന് പറയേണ്ടതില്ലല്ലോ...

അങ്ങനെ എന്റെ ചൈൽഡ്ഹുഡ് ഹീറോയുടേ നിർദേശാനുസരണം ഒരു വെള്ളിയാഴ്ച്ച പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. ഉച്ചവിശ്രമവേളയിൽ സ്കൂളിനു പുറത്ത് കടന്ന് ബസ്റ്റാന്റിലേക്ക് വിട്ട് അവിടുന്ന് മലപ്പുറത്തേക്കുള്ള ഏതെങ്കിലും സൂപ്പർഫാസ്റ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ കയറുക. ബാക്കി കാര്യങ്ങൾ മലപ്പുറത്തെത്തിയിട്ട് തീരുമാനിക്കാം എന്നതായിരുന്നു പദ്ധതിയുടെ രത്നച്ചുരുക്കം. കാത്തിരുന്ന ആ ദിവസം വന്നെത്തി. ഉച്ച ഭക്ഷണത്തിന് ബെല്ലടിച്ചു. ക്ലാസ്സിൽ നിന്നും എല്ലാവരും പുറത്ത് പോയ തക്കം നോക്കി ഞങ്ങൾ ബാഗുകളെടുത്ത് പുതുക്കെ പുറത്തിറങ്ങി. മെയ്ൻ ഗൈറ്റിലൂടെ ബാഗുമായി പുറത്തിറങ്ങൽ അസാ‍ധ്യമായിരുന്നു. ആരെങ്കിലും കണ്ടാലോ?... അതിനും എന്റെ ഹീറോ അവന്റെ ബുദ്ധി വർക്ക് ഔട്ട് ചെയ്യിച്ചു. സ്കൂളിന്റെ പിൻഭാഗത്ത് ചെന്ന് ബാഗുകൾ രണ്ടും മതിലിനപ്പുറത്തേക്ക് എറിയുക! കൃത്യനിർവ്വഹണത്ത്ന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. അങ്ങനെ പുറത്തേക്ക് വെച്ച് പിടിച്ചു. ഗൈറ്റ് കടന്നു കടന്നില്ല എന്ന അവസ്ഥയിൽ പെട്ടൊന്ന് ഒരു പിന്നിൽ നിന്നും ഒരു വിളി.. ടാ‍...! ഞെട്ടിത്തിരിഞ്ഞുനോക്കിയപ്പോൾ ...ദേ നിക്കുന്നു ദിവ്യ! “എവിടേക്ക്യാ..പോണേ?“ അവളുടേ കിളിനാദം പോലത്തെ സൌണ്ട്..! ഇവളാരു കെട്ടിയോളോ? എന്ന് മനസ്സിൽ ചോദിച്ച് തിരിഞ്ഞു നടന്നു. അന്നാദ്യമായി അവളോട് വെറുപ്പ് തോന്നി. പിന്നെ ഗൈറ്റ് കടന്ന് ഒരോട്ടമായിരുന്നു ബസ്റ്റാന്റിലേക്ക്. ആദ്യം കണ്ട മലപ്പുറം ബസ്സിലേക്ക് തന്നെ ഓടിക്കയറി.


(തുടരാം അല്ലേ

Tuesday, May 26, 2009

പോസ്റ്റുകളും,കമന്റുകളും പിന്നെ ഡ്ലീറ്റലും-അവസാന ഭാഗം


.........മേൽ പറഞ്ഞ ആ ബ്ലോഗിലേക്ക് ഒന്ന് പാളിനോക്കാം , (ശരിക്ക് നോക്കാൻ ധൈര്യമില്ല! എനിക്കവിടെന്ന് താക്കീത് കിട്ടിയതാ അങ്ങോട്ട് ഇനി മേൽ വന്നേക്കരുതെന്ന്!)..........
പോസ്റ്റിലെ ചില പ്രസക്ത ഭാഗങ്ങൾ:-
>>>സാമാന്യവിദ്യാഭ്യാസമെങ്കിലുമുള്ള മനുഷ്യരുടെ യുക്തിബോധത്തിനു് നിരക്കുന്നതും, തന്മൂലം സാധാരണഗതിയിൽ സംശയത്തിനു് ഇടയുണ്ടാവാൻ പാടില്ലാത്തതുമായ വാദമുഖങ്ങൾ പോലും അംഗീകരിക്കാൻ കഴിയാത്തവരുമായുള്ള ഏതൊരു ചർച്ചയും മനുഷ്യബുദ്ധിയെ മുരടിപ്പിക്കാനും പിന്നോട്ടടിക്കാനും മാത്രമല്ലാതെ, ഏതെങ്കിലും വിധത്തിൽ വളർത്താൻ സഹായകമാവുകയില്ലെന്നതിനാൽ എതിർക്കാൻ വേണ്ടിമാത്രം എതിർക്കുന്ന അത്തരം 'നാൽക്കവലവാദപ്രതിവാദങ്ങളിൽ'തലയിടാതിരിക്കുന്നതാണു് എന്തുകൊണ്ടും നല്ലത്”<<<<
>>>>“ദൈവത്തെ നേരിൽ കാണാൻ 'കത്തോലിക്കാസഭയുടെ ജ്വരം മുഴുക്കുന്നു', 'ABCD-വക്രത' മുതലായ ആത്മീയബ്ലോഗുകളിൽ സത്യത്തിന്റെ ധൂപക്കുറ്റിയിൽ നിന്നും 'ഖുമുഖുമാ' സ്വർഗ്ഗത്തിലേക്കുയരുന്ന കുന്തുരുക്കത്തിന്റെ പുകമറക്കിടയിലൂടെ സൂക്ഷിച്ചു് നോക്കിയാൽ മതി.”<<<<
>>>“ചില അറബികൾ ആർത്തവം കഴിഞ്ഞു് ശുചിയായ ഭാര്യമാരെ തൂമ്പയും മൺവെട്ടിയും, നേഞ്ചലും നുകവുമായി മാത്രമേ സമീപിക്കാറുണ്ടായിരുന്നുള്ളൂ എന്നാണു് കേൾവി”<<<<
>>>>>“ഒരു ദൈവവിശ്വാസി പ്രപഞ്ചം എന്ന വാക്കുകൊണ്ടു് എന്താണു് ഉദ്ദേശിക്കുന്നതു്? ഇത്തിരി വലിയ ഏതോ കോഴിക്കോടോ? അതോ അതിലും വലിയൊരു 'കോഴിക്കൂടു്' തന്നെയോ?<<<<

..പോസ്റ്റ് അങ്ങനെ നീണ്ടു കിടക്കുന്നു..വാലില്ലാപുഴപോലെ...
നമ്മുടെ ജബ്ബാറ് മാഷ് പോലും തന്റെ വിമർശനങ്ങളുടേ കൊട്ട ചെരിയുമ്പോൾ ശ്രദ്ധാലുവാണെന്നും പ്രതിപക്ഷ ബഹുമാനം പുലർത്തിത്തന്നെയാണ് 'നാൽക്കവലവാദപ്രതിവാദങ്ങൾ’ നടത്താറുള്ളതെന്നും ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ‘ഇദ്ദേഹം’ പറയുന്നത് വിശ്വാസികൾ ദൈവത്തെ പെറുക്കി കൂട്ടി കീശയിലാക്കി അല്ലേലുയാ പാടി നടക്കുകയാണെന്നാ. പ്രതിപക്ഷത്തിരിക്കുന്ന ചില ‘ദൈവ‘ കമന്റാളികൾ അദ്ദേഹത്തിന്റെ പോസ്റ്റോ അല്ലെങ്കിൽ പോസ്റ്റുകളെ മുഴുവനുമായോ ഒന്നോടിച്ചു നോക്കുക പോലും ചെയ്യാതെയാണ് 'നാൽക്കവലവാദപ്രതിവാദങ്ങളിൽ' പങ്കടുക്കാൻ വന്നതെന്ന് തോന്നിപ്പോയി! വിശ്വാസപ്രമാണങ്ങളിൽ തെല്ലും അറിവില്ലാത്ത ഒരു മാന്യന് തത്വോപദേശം നൽകാനാണ് ഞങ്ങൾ വന്നതെന്ന് ചില കമന്റാളികൾ വിളിച്ച് പറയുന്നുമുണ്ടായിരുന്നു അവിടെ. ദുബായിൽ നിന്നും കാരക്കവിൽക്കാൻ ഖസീമിലേക്ക് വന്നാൽ എന്താകും അവസ്ഥ എന്ന് മനസ്സിലാക്കാതിരിക്കാൻ എട്ടാം ക്ലാസ്സ് പാസാകാത്തവർ ബ്ലോഗെഴുതാൻ ഇറങ്ങിപ്പുറപ്പെടില്ലല്ലോ..

ആ ബ്ലോഗിലെ ചില കമന്റുകൾ കൂടി നോക്കാം:-

1.>>>മനുഷ്യരുടെ വഴികാട്ടികളായി മുൻപേ പോകാൻ യോഗ്യർ എന്നു് സ്വയം കരുതുന്ന വേറൊരുതരം 'അൽപപ്രാണികൾ' ആണു് കഴിയുമെങ്കിൽ ഇതു് മനസ്സിലാക്കേണ്ടതു്<<<<
2. >>>ഇത് വായിച്ച് ഈ "ദൈവ ബ്ലോഗ്ഗികള്‍ " (അതോ ഭോഗികളോ) എല്ലാരും മാനസാന്തരപ്പെടട്ടെ !! ചിന്ത . കോം തുറക്കാന്‍ വയ്യ എന്നായിട്ടുണ്ട്. ദൈവത്തിന്റെ defenders - നെക്കൊണ്ട്<<<<<"
3.>>>ചാടിക്കളിക്കെട കൊച്ചുരാമാ, ആടിക്കളിക്കെട കൊച്ചുരാമാ" എന്നരീതിയിൽ അല്ലാഹുവിനു് വേണ്ടി കുരങ്ങുകളി നടത്തി 'ബരണിപ്പാട്ടു്' പാടുന്ന 'മലക്കുകൾ' വേറെയും! ഇതൊന്നും പോരാത്തതിനു് ബിഗ്‌-ബാംഗും, ക്വാണ്ടം ഫിസിക്സും, ജെനറ്റിക്സും, ലോകത്തിലുള്ള മറ്റു് മുഴുവൻ ശാസ്ത്രശാഖകളിലേയും വിവരങ്ങളും വേദഗ്രന്ഥങ്ങളിൽ ഉണ്ടു് എന്ന വാദവുമായി വരുന്ന ചില ദൈവശാസ്ത്രജ്ഞരും! അതു് പറയുന്നവർ അധികവും ഈ വിവരങ്ങളുടെ പൊട്ടും പൊടിയും ഏതെങ്കിലും 'കല്യാൺജി ആനന്ദ്ജി' യിൽ നിന്നും കേട്ടറിവു് മാത്രമുള്ളവരും കൂടി ആവുമ്പോൾ ചിത്രം പൂർത്തിയായി<<<<
4.>>>ചെറിയപാലം,ഇനിയെന്റെ ബ്ലോഗിൽ കമന്റ്‌ ചെയ്താൽ അതു് ഞാൻ ഡിലീറ്റ്‌ ചെയ്യും. ഇതു് അറിവിനായി.<<<(ഈ ‘ഭീഷണി’ക്ക് ശേഷം ഞാൻ ഇട്ട കമന്റ് അദ്ദേഹം ഡലീറ്റുകയും ചെയ്തു)

ഞാൻ ആ പോസ്റ്റിനു ആകെ ഇട്ടത് രണ്ട് കമന്റുകളായിരുന്നു അവ കൂട് കാണുക:-

1. >>>>ചിന്താശേഷി ഒരു പുക്തിവാദത്തിനും അടിയറവെക്കാത്തവരുമായി സംവദിക്കുന്നതായിരിക്കും ഉത്തമം.ബുദ്ധിയും,മനസ്സും സീൽ ചെയ്ത് വിട്ടവരെക്കുറിച്ച് ഖുർആനിൽ തന്നെ സൂചനയില്ലേ..<<<>>>>വായിൽ തോന്നിയതൊക്കെ വിളീച്ച് പറയാൻ ഇവിടെ കോതക്ക് മാത്രമല്ല ദൈവ ബ്ലോഗികളല്ലാത്തവർക്കും, അല്ലെങ്കിൽ ‘ഭോഗികൾക്കും’ പറ്റില്ലേ.. ഇതൊരു ‘ബ്ലോഗ്’ മാത്രമല്ലേ....<<< (‘ഭോഗി‘ എന്ന വാക്ക് ഒരു സ്വപക്ഷ കമന്റാളി നേരത്തെ ഉപയോഗിച്ചത് ഞാൻ എടുത്തുദ്ധരിച്ചതാണു).

എന്റെ മാന്യവായനക്കാർ തന്നെ മുകളിൽ ഉദ്ദരിച്ച കമന്റുകളും പിന്നെ എന്റെ കമന്റുകളും ഇനി ഒന്ന് ചേർത്തുവായിച്ച് നോക്കുക. എന്നിട്ട് ‘പ്രതിപക്ഷ ബഹുമാനം‘ എന്ന്തിന്റെ നിർവചനത്തിന് ഏതെങ്കിലും നിഘ്ണ്ടു നോക്കുക!

പ്രതിപക്ഷത്തിരിക്കുന്ന ഒരു ദൈവബ്ലോഗി നിരന്തരം ബ്ലോകർത്താവിന് ..മാ‍ന്യൻ, അസഹിഷ്ണുതയില്ലാത്തവൻ, പ്രതിപക്ഷത്തെ ബഹുമാനിക്കുന്നവൻ... എന്നിങ്ങനെ പല സർട്ടിഫിക്കേറ്റുകളും എഴുതി തള്ളി കൊണ്ട് തന്റെ സീറ്റ് അവിടെ സ്ഥിരപ്പെടുത്തുന്നുണ്ടായിരുന്നു. ഒരു ചോദ്യത്തിന് എനിക്കിപ്പോഴും ഉത്തരമില്ല.!
“ പ്രതിപക്ഷ ബഹുമാനം നിലനിത്തുന്ന ബ്ലോഗെന്ന് ദൈവത്തിന്റെ ബ്ലോഗേഴ്സ് പോലും ... പറയാൻ അറക്കാത്ത ആ ബ്ലോഗിൽ എന്റെ കമന്റ്റിന് മാത്രം എന്ത് കൊണ്ട് മുഖം വെട്ടിച്ചു!!! പരിഷ്കാരിയായ ടിന്റുമോൾ അപ്പച്ചന്റെ വെറ്റില കോളാമ്പിയിൽ കയ്യിട്ട പോലെ....
എന്റെ കമന്റുകൾ അത്രക്ക് മോശമായിരുന്നോ? അതോ എന്റെ മലയാള വിജ്ഞാനഭാഷകോശകം അത്രക്ക് നിലവാരമുള്ളതായിട്ടോ.......???????????????

Monday, May 25, 2009

പോസ്റ്റുകളും,കമന്റുകളും പിന്നെ ഡ്ലീറ്റലും-3

തുടരുന്നു....

അങ്ങനെ പതുക്കെ പതുക്കെ...ഞാൻ ബൂലോകത്തേക്ക് വലത് കാല് വെച്ച് പ്രവേശിച്ചു!..

മിക്കവാറും എല്ലാ മഹത്തുകളുടെ പോസ്റ്റുകളൊക്കെ വായിക്കുമങ്കിലും കമന്റാതെ വിട്ടു..(നമ്പൂരിക്കെന്ത് റാത്തീബ് !). എങ്കിലും ചിലയിടങ്ങളിലൊക്കെ കമന്റുകയും ചെയ്തു, അവയോ... കൊള്ളാം...നന്നായിട്ടുണ്ട്,... തൂടരുക.... എന്നീ നിരർഥക പ്രയോഗങ്ങളിലൊതുങ്ങി.

ആയിടക്കാണ് ഇന്ന് ബൂലോകത്തെ ഏറ്റവും അധികം ചർച്ചചെയ്യപ്പെടുന്ന...മതം...വേദങ്ങൾ..ദൈവം. .. ഇവക്ക് ശാസ്ത്രവുമായി എന്തൊക്കെ ബന്ധം, ബന്ധമല്ല കുന്തമാണ്...എന്നീ വിഷയങ്ങൾ പല ബ്ലോഗുകളിലായി കാണപ്പെടാൻ തുടങ്ങിയത്. പലപ്പോഴായി ചികഞ്ഞെടുത്തതിൽ എനിക്ക് ഏറ്റവും ആകർഷമായി തോന്നിയത് നമ്മുടെ പ്രിയങ്കരനായ അനിൽശ്രീയുടെ ഹിന്ദുപുരാണങ്ങൾക്ക് അംഗീകാരം!! എന്ന പോസ്റ്റ് ആണ്. മറ്റൊരു ബ്ലോഗിന്റെ പോസ്റ്റിൽ നിന്നും പ്രചോദനമുൾക്കൊണ്ടായിരുന്നു ഇങ്ങനെയൊരു പോസ്റ്റെന്ന് അനിൽ പറയുകയും ചെയ്യുന്നു.(എനിക്ക് കമനന്റാനുള്ള പ്രേരണയും അവിടെ വന്ന ചില കമന്റുകളായിരുന്നു). ബഷീർ വെള്ളറക്കാട് ന്റെ ഒരു പോസ്റ്റിനെ പരമർശിച്ച് നടന്ന ഒരു സുദീർഘ്മായ സൌഹൃദചർച്ചക്കു ശേഷം എന്റെ മത-മലയാള- ഭാഷാ-വിജ്ഞാനപോഷിണി ഞാൻ തുറന്നത് അനിലിന്റെ ആ പോസ്റ്റിൽ ചില കമന്റുകളിട്ടായിരുന്നു.

ചെറിയപാലം എന്നൊരു ബ്ലോഗുണ്ടാക്കി ,ശരിക്കൊന്ന് കമന്റാനുള്ള ധൈര്യം പോലുമില്ലാത്ത എവൻ തുടരെ പോസ്റ്റുകളിടുന്നത് എന്തുകൊണ്ടെന്ന് ചിന്തിക്കാതിരിക്കാൻ നിങ്ങൾ ചിന്താശക്തി ആർക്കെങ്കിലും മറിച്ച് വിറ്റ് ആ പൈസകൊണ്ട് (ചിന്താശേഷി വിറ്റാൽ എല്ലാർക്കും ഉർപ്യ തന്നെ കിട്ടണമെന്നില്ലല്ലോ..) സർബത്ത് കുടിച്ചില്ലല്ലോ... !

അതാണ്!... അതാണ്..!!. എന്ത് കൊണ്ട് ഞാൻ പോസ്റ്റുകൾ എഴുതി! എന്നിട്ടത് ചിന്ത.കോമിൽ പബ്ലീഷ് ചെയ്തു സാഹസം കാട്ടുന്നു. അറിയണോ നിങ്ങൾക്ക്.?
ഈ ബൂലോകത്ത് അധികമാർക്കും നേരിടേണ്ടി വന്നിട്ടില്ല എന്ന് എനിക്ക് തോന്നുന്ന ‘കമന്റ് ഡലീറ്റൽ’ ഒരു ബ്ലോഗ്ഗറിൽ നിന്ന് എനിക്ക് നേരിടെണ്ടിവന്നു. കമന്റുകൾ കുന്നുകൂടട്ടെ എന്നും വിചാരിച്ച് ജന‘പ്രിയ’ പോസ്റ്റുകളിട്ട് കാത്തിരിക്കുന്ന ഒരു പാവം ബ്ലോഗിയെ കണ്ടപ്പോൾ ഒന്ന് കമന്റാൻ തോന്നിയത് എന്റെ തെറ്റോ???.അങ്ങനെ എന്റെ കമന്റ് ഡ്ലീറ്റപ്പെട്ടു! സുഹൃത്തുക്കളെ... കമന്റ് ഡലീറ്റിയ അദ്ദേഹം ഒരു പരമ-ജ്ഞാനി ആയതിനാൽ എനിക്കതിൽ തെല്ലും ദുഖമില്ല.!.

ആ ബ്ലോഗിലേക്ക് ഒരു ലിങ്ക് തരാൻ മാത്രം മാന്യത എനിക്കില്ലാത്തത് കൊണ്ട് അതാരാണെന്നും എന്നോട് ആരും ചോദിക്കരുത്. എങ്കിലും അവിടെ നടന്നതിന്റെ ഒരു ലഘു വിവരണം ഞാൻ പറയാം അടുത്ത പോസ്റ്റിൽ...

പോസ്റ്റുകളും,കമന്റുകളും പിന്നെ ഡ്ലീറ്റൂലും-2

പറഞ്ഞവന്നത്, മലയാളത്തോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട‍ാണ് അന്ന് കൊടിപിടിച്ചതെങ്കിൽ ഞാൻ പോന്റുകൾ വായിച്ച് കമന്റിടാതിരിക്കുമോ..ഇല്ല. പിന്നെയോ....മറ്റൊരു ഹോസ്റ്റൽ വിവാദവുമായി (പിന്നീട് പറയാം) ബന്ധ്പ്പെട്ട് നായര് ഉസ്താദുമാര് സർവ്വ ബഹുമതികളൊടെ എന്ന സ്കൂളിൽ നിന്നും യാത്ര അയച്ചു. ചെന്ന് പെട്ടതോ 916 ഉസ്താദുമാരുടെ മടയിൽ! ദക്ഷിണ വെക്കുന്നതിനു മുൻപു ഒരു നിമിഷം ഞാൻ ആലോചിച്ചു.! മുത്തവകളെ പേടിച്ച് ഓടിയ ഞാൻ ചെന്ന് പെട്ടത് മുത്തവാ ആപ്പീസിലോ? (മുത്തവകൾ: സൌദിമതകാര്യവകുപ്പ് ഉദ്ദ്യോഗസ്ഥർ). പറഞ്ഞിട്ട് കാര്യമില്ല!

തുടർന്ന്, ഞമ്മളുടെ ദീനീ ഭാഷയായ അറബിയും,ബാക്കി ആംഗലേയവും പിന്നെ ‘കുരച്ച്’ മലയാളവുമായി കാലചക്രം മുന്നോട്ട്! ഫലമോ... ഒന്നും ശരിക്ക് അങ്ങട്ട് തലയിൽ കയറിയതുമില്ല. ബാലരമയും, പൂമ്പാറ്റയും, പിന്നെ മമത്ത്കക്കാന്റെ പീടികയിൽ നിന്നും ഓസ്സിന് വായിക്കുന്ന മംഗളം,നാന, ചിത്രഭൂമി, ഗൃഹലക്ഷ്മി എന്നീ കിത്താബുകളിലൂടേ ഞാൻ എന്റെ മലയാള ഭാഷാ പരിജ്ഞാനം പതിന്മടങ്ങ് വർധിപ്പിച്ചു. എങ്കിലും എന്നിലെ ആത്മസിശ്വാസം മാത്രം പഴയപടി തന്നെ. രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ കോഴിക്കോട്ടേ കലാലയ ജീവിതം നിമിത്തമാണ് ഇന്ന് ഈ ബ്ലോഗിൽ എന്തെങ്കിലുമൊക്കെ എഴുതാൻ സാധിക്കുന്നതെന്ന് ഞാൻ കരുതുന്നു. കാ‍രണം നന്നായി മലയാളം സംസാരിക്കുന്ന പാലക്കാട്, എറണാകുളം ജില്ലക്കാരായിരുന്നു അവിടെ എന്റെ സഹപാഠികൾ. ആ ഒത്തിരി നല്ല സുഹൃത്തുകളെ ഞാൻ ഇവിടെ നന്ദിയോടേ സ്മരിക്കുട്ടേ.

ഒടുവിൽ ഇന്ത്യയിലെ അല്ല കൊച്ചുകേരളത്തിലെ അതുമല്ല്ലാ ഒരു കൊച്ചു ഗ്രാമത്തിലെ എന്റെ കുടിവെള്ളം വറ്റിയതോടേ കടൽ കടക്കാതിരിക്കാൻ കഴിഞില്ല. അങ്ങനെ സൌദിയിൽ എത്തിപ്പെട്ടു.
ഇവിടെയും സ്ഥിതി മറിച്ചായിരുന്നില്ല. ചെല്ലുന്നിടത്തൊക്കെ തെക്കന്മാർ... കണുമ്പോഴേ എന്റെ നെഞ്ജിൽ ആരോ മുള്ളാണി കൊണ്ട് തോണ്ടുന്ന ഒരു പ്രതീതിയും,പിന്നെ അപകർഷതാബോധവും.
ഈ കഴിഞ്ഞ ആഴ്ച്ച ഓയിൽ ചെയിഞ്ജിന് ചെന്ന ഷോപ്പിലെ ആൾ നമ്മുടെ തിരോന്തരംകാരൻ. എന്റെ കഷ്ടകാലത്ത്നോ അതോ അങ്ങേരുടേയോ എന്നറിയില്ല മൂപ്പർ ഇലക്ഷൻ റിസൾട്ടിനെ പറ്റി സംസാരിച്ചു തുടങ്ങി.. .ഊം...അതെ....അല്ലാതെപിന്നെ... എന്നൊക്കെ തട്ടിമൂളിക്കൊണ്ട് ഞാനും നിന്നു മന്ന്സ്സിൽ എന്നെ പ്രാകികൊണ്ട്..എന്തിനീ വഴി വന്നൂ...നീ...!
----------------------------

ഇമ്മാതിരി മലയാള ഭാഷാപരിജ്ഞാനവും വെച്ച് ബ്ലോഗ്ഗിൽ വന്ന എന്റെ അവസ്ഥയോ....

അതിനെക്കുറിച്ചാണ് അടുത്ത പോസ്റ്റിൽ പറയാൻ ഉള്ളത്....

Sunday, May 24, 2009

പോസ്റ്റുകളും,കമന്റുകളും പിന്നെ ഡ്ലീറ്റൂലും-1

ബ്ലോഗിൽ ഒരു തുടക്കക്കാരനായ എനിക്ക് ആകെ ചെയ്യാനുണ്ടായിരുന്നത് അഗ്രഗേറ്ററിൽ വരുന്ന പോസ്റ്റുകൾ വായിക്കുക മാത്രമായിരുന്നു. ക്രമേണ ക്രമേണ പോസ്റ്റുകൾ വായിക്കുംതോറും അവയ്ക്ക് കമന്റുകൾ ഇടണോ...അതോ... വോണ്ടയോ.. കമന്റ് ഇട്ടാൽ ആ ബ്ലോഗർ എന്ത് വിചാരിക്കും...ചിലപ്പോൾ എന്നെ കളിയാക്കി മറുപടി കമന്റിടുമൊ..അല്ലെങ്കിൽ നന്ദി അറിയിക്കുമോ...എന്നീ ചിന്തകളിലെക്ക് കയറ്റം കിട്ടി.

എന്നാലോ.... കൊടകരപുരാണൻ, ബർളി, ഇടിവാളൻ, ഇത്തിരിവെട്ടൻ, ഉപാസനൻ, മരമാക്രീ,വാഴക്കോടൻ , കാപ്പിലാൻ,നരിക്കൂനൻ, ഏറനാടൻ...എന്നു വേണ്ട ഇന്നലെ മുളച്ച നമ്മുടെ കുബൂസ്മാനിക്ക വരെ സ്വൈരവിഹാരം നടത്തിപ്പോരുന്ന ഈ ബൂലോകത്ത് ചെറിയപാലത്തിന് എന്ത് സ്കോപ്പ്...അല്ലെങ്കിൽ തന്നെ എന്ത് കോപ്പ്!. ഇത് മറ്റാരും ചിന്തിച്ചില്ലെങ്കിലും എനിക്ക് ചിന്തിക്കാതിരിക്കാൻ കഴിയില്ല. അതാണ് ചെറിയപാലം(ഞാനും ഒരു സ്വയം പൊക്കിയായോ) എന്തുകൊണ്ടെന്നല്ലേ...പറയാം.

ഒരു പക്ഷേ..നിങ്ങളിൽ ചിലർക്കെങ്കിലും ഒർമ്മകാണുമോ എന്നെനിക്കറിയില്ല... കുറച്ച് വർഷങ്ങൾ പിന്നോട്ട് നടക്കാൻ തയ്യാറുണ്ടോ ആരെങ്കിലും...ഉണ്ടെങ്കിൽ പോരൂ.....അല്ലാത്തവർക്ക് ഹോൾട് ചെയ്യാം...തൽക്കാലം. തൊണ്ണൂറുകളുടെ അവസാനം കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ ഒരു വാർത്ത... “ ക്ലാസ്സ് റൂമിൽ ആംഗലേയഭാഷ സംസാരിക്കാത്തതിന് ഒരു വിദ്യാർഥിയുടേ തല സുകൂൾ അതികൃതർ മൊട്ടയടിച്ചു”- ചിലർക്കെങ്കിലും ഓർമ്മകിട്ടാതിരിക്കില്ല. ചില സാങ്കേതിക പ്രശ്നം മൂലം സ്ഥലവും കുട്ടിയുടെ പേരും പറയാൻ നിർവ്വാഹമില്ല (നിർബൻദ്ധമുള്ളവർക്ക് മെയിൽ അയക്ക്പ്പെടുന്നതാണ്). ആ വിദ്യാർഥിക്ക് ഐക്യദാർഡ്യം പ്രക്യാപിച്ചുകോണ്ട് പ്ലക്കാർഡുകളേന്തി ഞങ്ങൾ കുറച്ച് പേർ ഞങ്ങളുടെ സുകൂളിലും ഒരു മാർച്ചും നടത്തി, അതും ഒരു ഞായറാഴ്ച്ച ദിവസമോ...അല്ല സുഹൃത്തെ അത് ഒരു വെള്ളിയാഴ്ച്ച ആയിരുന്നു. ഗേളുകൾസ് (അങ്ങനെയേ അന്ന് പറയാൻ പാടുള്ളൂ) ഞങ്ങളെ പിന്തുണിച്ചു. എങ്ങ്നെയെന്നല്ലേ...മൌനികളായി...അവരരുടെ സീറ്റിൽ അമർത്തി ഇരുന്നുകൊണ്ട്..... വരാന്തകളിൽ അണിനിരന്നുകൊണ്ട് ബാക്കി ബോയിഗേൾസുകളും അവരവരുടെ പിന്തുണ ഞങ്ങൾക്ക് കാണിച്ചു തന്നു. മനസ്സുകളിൽ അവരും ഇങ്കുലാബ് വിളിച്ചിരിക്കുമെന്ന് എനിക്ക് വെറുതെ തോന്നുന്നു. വിളിച്ചിരിക്കുമോ?.....അങ്ങനെ ആ മാർച്ചിന്റെ ഗതി ഞങ്ങൾ ഉദ്ദേശിച്ചിടത്തൂടെ മാർച്ചാതെ അത് തലമൂത്ത അധ്യാപകന്റെ ആപ്പീസിലേക്ക് ഞങ്ങൾ പോലും അറിയാത്ത ഒരു മാർച്ചായി മാറി. പിന്നെ നിങ്ങൾക്ക് ഊഹിക്കാമല്ലോ.... കുനിഞ്ഞ് നിന്ന് നമ്മുടെ നിതംബ്ബം(അങ്ങനെയല്ലേ) കൊണ്ട് ചൂരലിനെ തടുക്കുകയും പിന്നെ നാക്ക് പുറത്തേക്ക് ഇട്ട് ഇറ്ച്ചികടയിൽ കാണുന്ന പോത്ത്ന്റെ മാതിരി നാവ് കടിച്ച് പിടിക്കുകയും ചെയ്യുക, അപ്പൊ ആകെക്കൂടി ദേഹം മുഴുവനും ഒരു തരിപ്പേ ഉണ്ടാകൂ എന്ന് അന്ന് മനസ്സിലായി, മൊത്തത്തിൽ ഗുണം തന്നെ! പിന്നീടും ഉപകാരപ്രദമായിരുന്നു ആ രീതി പലവട്ടം.

എന്ത് കൊണ്ട് ആ വിഖ്യാത ഐക്യദാർഡ്യമാർച്ച് എന്ന് ചിലരെങ്കിലും ചിന്തിച്ചോ?
നായരുകളുടെ (N.S.S.) ആംഗലേയാധിഷ്ടിത സുകൂളിൽ ഞ്ങ്ങളുടെ അതായത് കുറച്ച് മാപ്പിളക്കുട്ടികളുടെ സ്വന്തം ശൈലികളായ ഇച്ചും,ഇജും,അനക്കും എന്ന നമ്മുടെ കുമാരനാശാൻ കേട്ടാൽ പോലും മൂക്കത്ത് വിരൽ വെച്ച് കയ്യടിച്ചുപോവുന്ന ‘ഫാഷ’ പോയിട്ട് കോത്തായത്ത് കാരുടേ മനോരമ ശൈലി പോലും ഉപയോഗ്ഗീക്കാൻ നമ്മുടെ നായരുട്ട്യേൾക്കും ഹറാമായിരുന്നു ആ കാലം. അതിനെ ചോദ്യം ചെയ്താൽ നിങ്ങൾ സപ്പോർട്ടുമോ..? ഊം...പറയീ...

ബാക്കി ഭാഗം ഉടൻ......